മണിപ്പുരില്‍ കമാന്‍ഡിങ് ഓഫീസറും കുടുംബവും കൊല്ലപ്പെട്ടു നാല് സൈനികർ മരിച്ചു
മണിപ്പുരിലെ ചുരാചന്ദ് പുർ ജില്ലയില്‍ അസം റൈഫിള്‍സ് AR 47 വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഏഴ് പേര്‍ മരിച്ചു. 46 അസം റൈഫിള്‍സ് കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ വിപ്ലവ് ത്രിപാഠിയും ഭാര്യയും മകനും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. നാല് സൈനികരും വീരമൃത്യുവരിച്ചു.
ത്രിപാഠിയും കുടുംബവും വാഹനവ്യൂഹവുമാണ് സംഘത്തിലുണ്ടായിരുന്നത്. ത്രിപാഠിയും ഭാര്യയും മകനും തല്‍ക്ഷണം മരിച്ചു.
ആക്രമണത്തില്‍ കൂടുതല്‍ സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഭീകരാക്രമണമുണ്ടായത്.
ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് മണിപ്പൂരിൽ ഇങ്ങനെ ഒരാക്രമണം ഉണ്ടാവുന്നത്. ഇംഫാൽ താഴ്വവരയിൽ നിന്നും 100 കി.മി മാറി മലമ്പ്രദേശമാണ് ചുരാചന്ദ്പുർ . മ്യാൻമാർ അതിർത്തിക്ക് ചേർന്ന പ്രദേശമാണ്.
മണിപ്പുര്‍ മുഖ്യമന്ത്രി ബൈറണ്‍ സിങ് ഭീകരാക്രമണത്തെ അപലപിച്ചു. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും ഇത്തരം ചതിപ്രയോഗങ്ങളിലൂടെയുള്ള ആക്രമണങ്ങള്‍ നടത്തുന്നവരെ വെറുതേ വിടില്ലെന്നും നിയമത്തിന് മുന്നില്‍ കൊണ്ടു വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം ആക്രമണങ്ങള്‍ കണ്ട് ഇനിയും മിണ്ടാതിരിക്കാന്‍ കഴിയില്ലെന്നും മണിപ്പുര്‍ മുഖ്യമന്ത്രി പറഞ്ഞു.