മില്‍മയുടെയും സര്‍ക്കാരിന്‍റെയും എതിര്‍പ്പ് അവഗണിച്ച് സംസ്ഥാനത്ത് ഔട്ട്ലെറ്റുകൾ തുറക്കാൻ നന്ദിനി

മില്‍മയുടെയും സര്‍ക്കാരിന്‍റെയും എതിര്‍പ്പ് അവഗണിച്ച് സംസ്ഥാനത്ത് ഔട്ട്ലെറ്റുകൾ തുറക്കാൻ നന്ദിനി. ആറു മാസത്തിനുള്ളില്‍ സംസ്ഥാനത്താകെ 25 ഔട്ട്‌ലെറ്റുകള്‍ തുറക്കാനാണ് പരിപാടി. രണ്ടു വര്‍ഷത്തിനകം ഓരോ താലൂക്കിലും ഔട്ട്‌ലെറ്റുകള്‍ തുടങ്ങും.

ചെറുകിട കടകള്‍ക്ക് ഏജന്‍സി നല്‍കില്ലെന്നും പാല്‍ കൃത്യമായ ഊഷ്മാവില്‍ സംഭരിച്ച് എത്തിക്കാനായി വാഹനവും സൂക്ഷിക്കാന്‍ സൗകര്യമുള്ള കോള്‍ഡ് സ്റ്റോറേജും ഉള്ളവര്‍ക്കേ ഏജന്‍സി നല്‍കൂവെന്നുമാണ് നന്ദിനിയുടെ നിലപാട്. കേരളവുമായി ഏറ്റുമുട്ടലിനില്ലെന്നും, കുറവുള്ള രണ്ടര ലക്ഷം ലീറ്റർ പാല്‍ വിപണിയിലെത്തിക്കുകയാണ് ലക്ഷ്യമെന്നുമാണ് നന്ദിനി നൽകുന്ന വിശദീകരണം.

ആറുമാസത്തിനകം കുറഞ്ഞത് 25 ഔട്ട്‌ലെറ്റുകള്‍. മിക്ക ജില്ലയിലും രണ്ടെണ്ണമെങ്കിലും ഉണ്ടാകും. ജനസാന്ദ്രതയേറിയ ജില്ലയാണെങ്കില്‍ ഔട്ട്‌ലെറ്റുകള്‍ ഇനിയും കൂട്ടുമെന്നാണ് നന്ദിനിയുടെ നിലപാട്. ഈ 25 ഔട്ട്‌ലെറ്റുകള്‍ വഴി ദിവസേന 25,000 ലീറ്റര്‍ പാല്‍ വിതരണം ചെയ്യുകയാണ് ലക്ഷ്യം. രണ്ടു വര്‍ഷത്തിനുള്ളില്‍ എല്ലാ താലൂക്കിലും ഓരോ ഔട്ട്‌ലെറ്റുകള്‍ ഉറപ്പാക്കും.

നിലവില്‍ എറണാകുളം ജില്ലയിലെ കാക്കനാട്, എളമക്കര, പത്തനംതിട്ട ജില്ലയിലെ പന്തളം, മലപ്പുറം ജില്ലയിലെ മ‍ഞ്ചേരി, തിരൂര്‍, ഇടുക്കി ജില്ലയിലെ തൊടുപുഴ എന്നിവിടങ്ങളിലാണ് ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട്, തലശേരി, ഗുരുവായൂര്‍ എന്നിവിടങ്ങളില്‍ കൂടി ഉടന്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കും. ഇതിനു പുറമേയാണ് 16 എണ്ണം കൂടി തുറക്കാനുള്ള തീരുമാനം.

Comments

COMMENTS

error: Content is protected !!