മുകേഷുമായി പിരിയുന്നു, വിവാദത്തിനില്ല – മേതിൽ ദേവിക
നടന്‍ മുകേഷുമായുള്ള വിവാഹമോചനം വ്യക്തിപരമാണെന്നും വിവാദമാക്കേണ്ടതില്ലെന്നും മേതില്‍ ദേവിക. പാലക്കാട്ടെ സ്വന്തം വീട്ടിൽ മാധ്യമങ്ങളോട് സംസാരിക്കയായിരുന്നു അവർ.
താനും മുകേഷും വ്യത്യസ്തമായ ആദര്‍ശമുള്ളവരാണ്. മുകേഷില്‍ നിന്ന് മേതില്‍ ദേവികയ്ക്ക് ഗാര്‍ഹിക പീഡനമുണ്ടായെന്ന കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെ ആരോപണത്തെ അവർ അനുകൂലിച്ചില്ല. മുകേഷുമായി പ്രശ്‌നങ്ങളുണ്ടെങ്കിലും അതില്‍ ഗാര്‍ഹിക പീഡനം ഉള്‍പ്പെടുന്നില്ലെന്ന് മേതില്‍ ദേവിക വ്യക്തമാക്കി. പിരിയാമെന്ന് ആദ്യം ആവശ്യപ്പെട്ടത് താനാണെന്നും വിവാഹ മോചനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പുറത്തുപറയാന്‍ താല്‍പ്പര്യമില്ലെന്നും മേതില്‍ ദേവിക പറഞ്ഞു.
നടനും കൊല്ലം എംഎൽഎയുമായ മുകേഷും നർത്തകി മേതിൽ ദേവികയും എട്ടു വർഷം മുന്പാണ് വിവാഹിതരായത്.
2013 ഒക്ടോബര്‍ 24 ന് എറണാകുളം മരടിലെ മുകേഷിന്റെ വീട്ടിൽ വച്ചായിരുന്നു വിവാഹം. മരട് സബ് റജിസ്ട്രാർ ഓഫീസിലാണ് വിവാഹം റജിസ്റ്റർ ചെയതത്. ഇതിനാലാണ് എറണാകുളത്തുനിന്ന് വക്കീൽ നോട്ടിസ് അയച്ചിരിക്കുന്നത്.
മുകേഷും ദേവികയും ഒരേ സമയം കേരള സംഗീത നാടക അക്കാദമി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. രണ്ടു തവണയായി കൊല്ലത്തുനിന്നുള്ള എംഎൽഎയാണു മുകേഷ്. പാലക്കാട് സ്വദേശിയാണ് മേതിൽ ദേവിക.
ആദ്യ വിവാഹബന്ധം വേർപിരിഞ്ഞ ശേഷമായിരുന്നു ദേവികയുമായുള്ള മുകേഷിൻ്റെ വിവാഹം. തെന്നിന്ത്യൻ നടി സരിതയാണ് മുകേഷിന്റെ ആദ്യ ഭാര്യ. 1987ൽ വിവാഹിതരായ മുകേഷും സരിതയും ഇരുപത്തിയഞ്ച് വർഷത്തെ വിവാഹ ജീവിതത്തിനു ശേഷം 2011ലാണ് വേർപിരിഞ്ഞത്.