മോഷണത്തിനിടെ ഓടി രക്ഷപ്പെട്ടയാള്‍ മരിച്ച നിലയില്‍

തൊടുപുഴ:ഇടുക്കി നെടുങ്കണ്ടം ചെമ്മാണറില്‍ ഓടിരക്ഷപ്പെട്ട മോഷ്ടാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. സേനാപതി വട്ടപ്പാറ സ്വദേശി ജോസഫാണ് മരിച്ചത്. മോഷണശ്രമം നടന്ന രാജേന്ദ്രന്റെ വീടിന് നൂറ് മീറ്റര്‍ അകലെ മറ്റൊരു വീട്ടുമുറ്റത്താണ് ജോസഫിന്റെ മൃതദേഹം കിടന്നത്.

 

നാലുമണിയോടെ മോഷണത്തിനായി ജോസഫ് എന്നയാള്‍ വീട്ടില്‍ കയറിയതെന്ന് രാജേന്ദ്രന്‍ പറയുന്നു. തന്നെ കണ്ടതിന്് പിന്നാലെ എടുത്ത സാധനങ്ങളുമായി കടന്നുകളയാന്‍ ശ്രമിച്ച ഇയാളെ താന്‍പിടികൂടുകയും ചെയ്തു. തുടര്‍ന്നുണ്ടായ മല്‍പ്പിടുത്തത്തില്‍ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.

ഉടന്‍ തന്നെ അയല്‍വാസികളെ വിളിച്ചൂകൂട്ടി ഇയാള്‍ക്കായി തിരച്ചില്‍ നടത്തി. അതിനിടെ വീടിന് നൂറ് മീറ്റര്‍ അകലെയുള്ള മറ്റൊരു വീട്ടുമുറ്റത്ത് ഇയാളുടെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് സമീപത്തുനിന്നു വാക്കത്തിയും വീട്ടില്‍ നിന്നും മോഷ്ടിച്ച ഇറച്ചിയും മറ്റുസാധനങ്ങളും കണ്ടെത്തിയിട്ടുണ്ട്.

മോഷ്ടാവിനെ പിടികൂടിയതിനിടെയുണ്ടായ മര്‍ദ്ദനമേറ്റോ, അല്ലെങ്കില്‍ ഓടുന്നതിനിടെ ഉണ്ടായ അപകടമോ ആകാം മരണകാരണമെന്നാണ് പൊലീസ് പറയുന്നത്. പോസ്റ്റ്്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.  

Comments

COMMENTS

error: Content is protected !!