സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ

ഇക്കഴിഞ്ഞ ദിവസം കോഴിക്കോട് പന്തിരിക്കരയിൽ യുവാവിനെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. വയനാട് സ്വദേശികളായ ഷെഹീൽ, ജിനാഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ ഇർഷാദിനെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ ഉള്ളവരാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ഒരാളെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അതേസമയം സംഘം തട്ടിക്കൊണ്ടുപോയ ഇർഷാദിനെ കുറിച്ച് ഇപ്പോഴും ഒരു വിവരവും ഇല്ല.  തട്ടിക്കൊണ്ടുപോയ ശേഷം ഒളിത്താവളത്തിലേക്ക് മാറ്റുന്നതിനിടെ ഇ‌ർഷാദ് പുഴയിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് ഇരുവരുടെയും മൊഴി. നേരത്തെ പ്രദേശത്തെ ചില നാട്ടുകാരും സമാനമായ മൊഴി പൊലീസിന് നൽകിയിരുന്നു. അറസ്റ്റിലായവരെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ ഇക്കാര്യത്തിൽ വ്യക്തത വരുമെന്ന് പോലീസ് അറിയിച്ചു.

ഇതിനിടെ, കഴിഞ്ഞ ദിവസം ഇ‌ർഷാദിന്റെ ഒരു വീഡിയോ സന്ദേശം പുറത്തു വന്നിരുന്നു.ഷമീറാണ് സ്വർണ്ണം തട്ടിയെടുത്തതെന്നും താൻ ഒളിവിലെന്നുമാണ് ഇർഷാദ് വീഡിയോയിൽ പറയുന്നത്. ഷെമീറിനോട് സ്വർണം തിരികെ നൽകാനാവശ്യപ്പെട്ടിട്ടും നൽകിയില്ല. വയനാട്ടിലെ റൂമിലാണ് താൻ ഇപ്പോഴുള്ളതെന്നും ഇർഷാദിന്റെ വീഡിയോയിൽ പറയുന്നുണ്ട്. എന്നാൽ പുറത്ത് വന്ന ഈ വീഡിയോ ഇർഷാദിനെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോകുന്നതിനു മുമ്പുള്ളതാണെന്നാണ് പൊലീസ് സംശയിക്കുന്നു. 

Comments

COMMENTS

error: Content is protected !!