യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചിൽ സംഘര്‍ഷം

മുഖ്യമന്ത്രി പിണറായി വിജയൻ്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ വൻ സംഘര്‍ഷം. മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. സെക്രട്ടറിയേറ്റിനുള്ളിലേക്ക് കുപ്പിയേറുമുണ്ടായി. ഇതോടെ പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ലാത്തിയും വീശി. കല്ലെറിഞ്ഞവരെ പൊലീസ് ഓടിച്ചിട്ട് അടിച്ചു. യൂത്ത് കോൺഗ്രസിന്റെ വനിതാ പ്രവര്‍ത്തകക്കും സംഘര്‍ഷത്തിൽ പരിക്കേറ്റു. മറ്റൊരു പ്രവര്‍ത്തകന്റെ കാല് ഒടിഞ്ഞു.  നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.  

പ്രകോപിതരായ സമരക്കാരെ പൊലീസ് ഓടിച്ചിട്ട് തല്ലി. സെക്രട്ടേറിയറ്റിന് അടുത്തുള്ള ഇടറോഡികളിലേക്ക് പ്രവർത്തകർ ഓടി മറയുകയായിരുന്നു. സംഘർഷത്തെ തുടർന്ന് പിരിഞ്ഞുപോയ പ്രവർത്തകർ വീണ്ടും സംഘടിച്ചെത്തിയിരുന്നു. ഷാഫി പറമ്പിൽ ഇടപെട്ട് സംഘർഷാവസ്തയ്ക്ക് അയവ് വരുത്താൻ നോക്കിയെങ്കിലും നടന്നില്ല.

‘ബോധപൂർവം ടിയർ ഗ്യാസും ഷെല്ലും എറിയുകയായിരുന്നു. പൊലീസുകാരോട് ഇത് നിർത്തണമെന്നും താൻ പ്രവർത്തകരെ നിയന്ത്രിച്ചുകൊള്ളാമെന്ന് പറഞ്ഞിട്ടും വീണ്ടും ടിയർ ഗ്യാസ് എറിയാൻ ആഹ്വാനം കൊടുക്കുകയായിരുന്നു. ഒരു സമരത്തേയും ഉൾക്കൊള്ളാൻ പിണറായി വിജയൻ തയാറല്ലെങ്കിൽ പൊലീസിന്റേയും പിണറായിയുടേയും ഈ തിട്ടൂരത്തെ അംഗീകരിക്കാൻ ഞങ്ങളും തയാറല്ല’- ഷാഫി പറമ്പിൽ പറഞ്ഞു.

മാര്‍ച്ചിനിടെ പൊലീസിന്റെ ബാരിക്കേഡ് തള്ളി മാറ്റാൻ പ്രതിഷേധക്കാര്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. പിന്നാലെ കല്ലേറും ഉണ്ടായി. ഇതോടെ  പൊലീസ് നടപടി ലാത്തിചാര്‍ജ് അടക്കമുള്ള നടപടികളാരംഭിച്ചു.  പൊലീസ് പ്രകോപനമില്ലാതെ പ്രതിഷേധക്കാര്‍ക്കെതിരെ പ്രതികാര നടപടിയെടുക്കുകയായിരുന്നുവെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. പ്രകോപനമുണ്ടാക്കിയത് പൊലീസാണെന്നും മനപൂര്‍വ്വം നടപടിയെടുക്കുകയായിരുന്നുവെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി. 

സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പുണ്ടായെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. കേസില്‍ ബിജെപി – പിണറായി സെറ്റില്‍മെന്‍റുണ്ടായി. ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കൊച്ചിയില്‍ തന്നെ കാല് കുത്തിക്കില്ലെന്ന് വരെ ഭീഷണിയുണ്ടായി. ക്രിമിനലുകളെ പാര്‍ട്ടി തലപ്പത്ത് ഇരുത്തിയിട്ട് ഭീഷണിപ്പെടുത്തുകയാണെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.

Comments

COMMENTS

error: Content is protected !!