വടകരയിലെ വ്യാപാരിയുടെ കൊല; പ്രതിയെ സംഭവസ്ഥലങ്ങളിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി
വടകരയിലെ വ്യാപാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെ സംഭവ സ്ഥലങ്ങളിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് മരണ പെട്ട രാജന്റെ വ്യാപാര സ്ഥാപനത്തിൽ എത്തി തെളിവെടുപ്പ് നടത്തിയത്. വെളിവെടുപ്പിനായി പ്രതിയെ കൊണ്ടുവരുന്നതറിഞ്ഞ് പ്രതിയെ കാണാൻ പഴയ സ്റ്റാൻ്റ് ന്യൂ ഇന്ത്യ ഹോട്ടൽ പരിസത്ത് വൻ ജനാവലിയാണ് തടിച്ചു കൂടിയത്.
കഴിഞ്ഞ ദിവസം അഞ്ചു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ട പ്രതിയെ രാവിലെയാണ് പോലീസ് തെളിവെടുപ്പിന് എത്തിച്ചത്. വടകര താഴെ അങ്ങാടിയിൽ പ്രതി താമസിച്ചിരുന്ന വാടക വീട്ടിൽ പത്തരയോടെ എത്തിച്ചു. ഇയാൾ ഉപയോഗിച്ചിരുന്ന മൊബൈൽ ചാർജർ പോലീസ് ഇവിടെ നിന്ന് കസ്റ്റഡിയിലെടുത്തു.
വടകര പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ഇട റോഡിലെ ഇ എ ട്രേഡേഴ്സ് സ്ഥാപനത്തിലും പ്രതിയെ എത്തിച്ചു. കടയ്ക്ക് സമീപത്തെ ഹോട്ടലിൽ എത്തിച്ചും തെളിവെടുത്തു. ഇവിടെ നിന്ന് പ്രതി കൊലപാതകം നടന്ന ദിവസം രാത്രി വെള്ളം വാങ്ങിച്ചിരുന്നു. ഹോട്ടലിലെ സിസിടിവിയിൽ പതിഞ്ഞ ഈ നിർണായക ദൃശ്യങ്ങളാണ് കേസിൽ വഴിത്തിരിവായത്. രാജനുമായി കയ്യാങ്കളി ഉണ്ടായതും കൊല ചെയ്ത രീതിയും പ്രതി പോലീസിനോട് വിവരിച്ചു. എടോടിയിലെ ബീവറേജിലെത്തിച്ചും തെളിവെടുപ്പ് നടത്തി.
ഇക്കഴിഞ്ഞ ഡിസംബർ 24ന് രാത്രിയാണ് നഗരത്തിലെ വ്യാപാരിയായ ഇ എ ട്രേഡേഴ്സ് പലചരക്ക് കട വ്യാപാരി പുതിയാപ്പിലെ വലിയപറമ്പത്ത് ഗൃഹലക്ഷ്മിയിൽ രാജനെ (62)കടക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സമീപത്തെ കടയിലെ സി സി ടി വി ദൃശ്യങ്ങളിൽനിന്നും ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ചുമാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.