വടകരയിൽ വാഹനാപകടങ്ങളിൽ രണ്ടുപേർക്ക് ദാരുണാന്ത്യം

വടകര ദേശീയപാതയിലും ലിങ്ക് റോഡിലുമുണ്ടായ അപകടങ്ങളിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. മടപ്പള്ളി സ്വദേശി കിഴക്കേ പറമ്പത്ത് രാജീവൻ (51), കെടി ബസാർ സ്വദേശി രയരങ്ങോത്ത് പാറപ്പൊത്തിൽ അനന്തു (29) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച വൈകുന്നേരം ലിങ്ക് റോഡിൽ സ്വകാര്യ ബസ് രാജീവൻ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ബസിന്റെ മുൻചക്രം ദേഹത്ത് കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റ രാജീവനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ മരിക്കുകയായിരുന്നു.

തിങ്കളാഴ്ച രാത്രി 11:30 ഓടെ വടകര – തലശേരി ദേശീയപാതയിൽ പെരുവാട്ടുംതാഴെ അനന്തു സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ടാങ്കർലോറി ഇടിച്ചുകയറുകയായിരുന്നു. രാത്രി വടകരയിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ തലശേരി ഭാഗത്തുനിന്ന് എത്തിയ ലോറിയാണ് അപകടത്തിനിടയാക്കിയത്. സ്കൂട്ടർ ഭാഗികമായി തകർന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ അനന്തു ഏറെനേരം റോഡിൽ വീണുകിടക്കുകയായിരുന്നു. സാരമായി പരിക്കേറ്റ അനന്തുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ദേശീയപാത വികസനപ്രവൃത്തി നടക്കുന്നതിനാൽ ഈ മേഖലയിൽ വാഹനപകടം ഏറെ വർധിച്ചതായി നാട്ടുകാർ പറഞ്ഞു. അനന്തുവിന്റെ പിതാവ്: പവിത്രൻ (ബഹറൈൻ). മാതാവ്: ഷീബ. സഹോദരങ്ങൾ: അശ്വതി, യദുകൃഷ്ണ. രാജീവന്റ ഭാര്യ: ഷൈമ. ഫെബിൻ രാജ്, ഷാൻ കൃഷ്ണ എന്നിവരാണ് മക്കൾ.

Comments

COMMENTS

error: Content is protected !!