വിദ്യാർഥികൾക്ക് ലഹരിവസ്തുക്കൾ വിൽപന നടത്തുന്ന സംഘത്തിലെ രണ്ടുപേർ പിടിയിൽ.
നാദാപുരം: വിദ്യാർഥികൾക്ക് ലഹരിവസ്തുക്കൾ വിൽപന നടത്തുന്ന സംഘത്തിലെ രണ്ടുപേർ പിടിയിൽ. മാരക ലഹരിവസ്തുവായ എൽ.എസ്.ഡി അടക്കം മൂവായിരത്തോളം പാക്കറ്റ് ലഹരി വസ്തുക്കളും ഹാൻസും പിടികൂടി. പേരോട് തട്ടാറത്ത് അബൂബക്കർ എന്ന നൗഷാദ് (34), വരിക്കോളി ഒമ്പതു കണ്ടത്തിൽ ചമ്മത്തിൽ നൗഫൽ(42) എന്നിവരെയാണ് നാദാപുരം പൊലീസ് അറസ്റ്റുചെയ്തത്.
വെള്ളിയാഴ്ച ഒന്നരയോടെയാണ് പേരോട്ടെ സ്കൂളിനു സമീപം വിദ്യാർഥികൾക്ക് ഇന്നോവകാറിൽ ലഹരിവസ്തുക്കൾ കൈമാറുന്നതിനിടെ തൊട്ടടുത്ത് താമസക്കാരനായ നൗഷാദ് പിടിയിലായത്. പരിശോധനയിൽ ഇയാളുടെ വീട്ടിൽ സൂക്ഷിച്ച ചാക്കുകണക്കിന് ലഹരി ഉൽപന്നങ്ങൾ കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വൈകീട്ട് അഞ്ചിന് ഒമ്പതുകണ്ടത്തിലെ നൗഫലിന്റെ വീട്ടിലും പരിശോധന നടത്തി. ഇവിടെനിന്നും ചാക്കുകളിൽ സൂക്ഷിച്ച ലഹരിവസ്തുക്കൾ പിടികൂടുകയായിരുന്നു.
നാദാപുരം എസ്.ഐ ആർ.എൽ. പ്രശാന്ത്, മമ്മുക്കുട്ടി, ഡിവൈ.എസ്.പിയുടെ കീഴിലുള്ള സ്പെഷൽ ടീം അംഗങ്ങളായ ലതീഷ്, സതീഷ്, സുനില, സനീഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.