വിമാനത്തിനടിയിൽ ഇന്ത്യക്കാരുടെ യാത്ര: അനുജന് ദാരുണാന്ത്യം, അതിജീവിച്ച് ജ്യേഷ്ഠൻ
ലണ്ടൻ∙ വിമാനത്തിന്റെ ചക്രഅറയിൽ (ലാൻഡിങ് ഗിയർ കംപാർട്മെന്റ്) ഒളിച്ച് യാത്ര ചെയ്ത അജ്ഞാതൻ കഴിഞ്ഞ ആഴ്ച ലണ്ടൻ വിമാനത്താവളത്തിനരികെ മരിച്ചു വീണ പശ്ചാത്തലത്തിൽ, 23 വർഷം മുൻപ് ഇത്തരത്തിൽ ഒളിച്ചുകടക്കാൻ ശ്രമിച്ച ഇന്ത്യൻ സഹോദരങ്ങളുടെ സാഹസികയാത്ര വാർത്തയാവുകയാണ്. അന്ന് രക്ഷപ്പെട്ട പർദീപ് സൈനിയെ ലണ്ടനിലെ ‘ദ് മെയിൽ’ പത്രം കണ്ടെത്തി അവതരിപ്പിച്ചതോടെ വിസ്മയകരമായ കഥയാണ് പുറത്തുവന്നത്.
1996 ഒക്ടോബറിലാണ് അന്ന് 22കാരനായ പർദീപും 19കാരനായ സഹോദരൻ വിജയും അനധികൃത കുടിയേറ്റത്തിന് സഹായിക്കുന്ന ഒരാളിന്റെ സഹായത്തോടെ വിമാനത്തിന്റെ ചക്രഅറയിൽ കടന്നു കൂടിയത്. ഡൽഹിയിൽ നിന്ന് ലണ്ടനിലേക്കുള്ള 10 മണിക്കൂർ യാത്രയിൽ 6500 കിലോമീറ്ററാണ് സഞ്ചരിക്കാനുണ്ടായിരുന്നത്. തണുപ്പാകട്ടെ, മൈനസ് 60 ഡിഗ്രി.
ഇന്ത്യക്കാരെ അനധികൃതമായി ബ്രിട്ടനിലേക്കു കടത്തുന്ന ഒരാളാണു പ്രദീപ് സൈനിയോടും അനുജൻ വിജയിനോടും അക്കാര്യം പറഞ്ഞത്: ‘ചെലവൊന്നുമില്ലാതെ ലണ്ടനിലേക്കു കടക്കാനൊരു വഴിയുണ്ട്– വിമാനത്തിന്റെ ലാൻഡിങ് ഗിയർ കംപാർട്മെന്റ്. അതിനകത്ത് ആരുമറിയാതെ കയറ്റിയിരുത്തുന്ന കാര്യം ഞാനേറ്റു. അവിടെ എത്തിയതിനു ശേഷം രക്ഷപ്പെടുന്ന കാര്യം നിങ്ങൾ നോക്കണം’. വിദേശത്തൊരു സ്വപ്നഭാവി പ്രതീക്ഷിച്ചിരുന്ന പ്രദീപിനും വിജയിനും അതു വലിയൊരു പ്രലോഭനമായിരുന്നു. അങ്ങനെ 1996 ഒക്ടോബറിൽ മനുഷ്യക്കടത്തുകാരന്റെ സഹായത്തോടെ അവർ ഡൽഹി വിമാനത്താവളത്തിൽനിന്നു ലണ്ടനിലേക്കുള്ള ബോയിങ് വിമാനത്തിന്റെ ലാൻഡിങ് ഗിയർ കംപാർട്മെന്റിൽ കയറിപ്പറ്റി. വിമാനത്തിന്റെ മുൻവശത്തുള്ള കംപാർട്മെന്റിലായിരുന്നു ഇരുവരും. ടേക്ക് ഓഫിന്റെയും ലാൻഡിങ്ങിന്റെയും സമയത്തു മാത്രം തുറക്കുന്നവയാണ് ഈ കംപാർട്മെന്റ്.
ലാൻഡിങ് ഗിയറിൽ പിടിച്ചു കയറി ജീവിതത്തിലേക്കു രക്ഷപ്പെട്ട അധികമാരും ഇല്ലെന്നുള്ള കാര്യം ഈ സഹോദരങ്ങള്‍ക്കു പക്ഷേ അറിയില്ലായിരുന്നു. ആ യാത്ര പ്രദീപിനെ എത്തിച്ചത് ഇംഗ്ലണ്ടിലേക്ക് അനധികൃതമായി കുടിയേറി രക്ഷപ്പെട്ട, അറിയപ്പെടുന്ന ആദ്യത്തെ വ്യക്തി എന്ന വിശേഷണത്തിലേക്കാണ്. രണ്ടാമത്തെയാൾ 2015 ജൂണിൽ ജോഹന്നാസ്ബർഗിൽനിന്ന് ലണ്ടനിലേക്ക് ഒളിച്ചുകടന്ന ഇരുപത്തിനാലുകാരനാണ്. അപ്പോൾ പ്രദീപിന്റെ സഹോദരൻ വിജയ്? ആ പത്തൊൻപതുകാരനെ ആകാശത്തു കാത്തിരുന്നത് അതിദാരുണമായ മരണമായിരുന്നു. സ്വന്തം സഹോദരൻ തണുത്തു മരവിച്ചു ഭൂമിയിലേക്കു പതിക്കുന്നതു കാണാൻ പോലും പക്ഷേ പ്രദീപിനായില്ല. ശരീരോഷ്മാവ് നഷ്ടപ്പെട്ട്, ഓക്സിജനില്ലാതെ അബോധാവസ്ഥയിലായിപ്പോയിരുന്നു അദ്ദേഹം
Comments