സംസ്ഥാനത്ത് ദുരന്ത നിവാരണ അതോറിറ്റി വരൾച്ച മുന്നിൽക്കണ്ടുള്ള ഒരുക്കങ്ങൾ  തുടങ്ങി

സംസ്ഥാനത്ത് ദുരന്ത നിവാരണ അതോറിറ്റി വരൾച്ച മുന്നിൽക്കണ്ടുള്ള ഒരുക്കങ്ങൾ  തുടങ്ങി. മഴവെള്ള ശേഖരണമടക്കം ഊർജ്ജിതമാക്കിയില്ലെങ്കിൽ രൂക്ഷമായ പ്രതിസന്ധി സംസ്ഥാനം നേരിടുമെന്നാണ് വിലയിരുത്തൽ. വരൾച്ച നിലനിൽക്കേ മുന്നൊരുക്കങ്ങൾ ഊർജ്ജിതമാക്കാനാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നീക്കം. വരൾച്ച നിർണയ പ്രക്രിയയുടെ ഭാഗമായുള്ള ആദ്യഘട്ട പഠന റിപ്പോർട്ട് കെസ്‍ഡിഎംഎ എക്സിക്യൂട്ടീവ് കമ്മിറ്റി വിലയിരുത്തി. കൃഷി മേഖലകളിലും ജലസംഭരണികളുടെ വൃഷ്ടിപ്രദേശങ്ങളിലും കാര്യമായ മഴക്കുറവുണ്ട്. മഴവെള്ള ശേഖരണം ഊർജ്ജിതമാക്കാനും നിലവിലുള്ള വെള്ളം പരമാവധി സംരക്ഷിക്കാനും ജില്ലാതലങ്ങളിൽ സ്ഥിതി നിരീക്ഷിക്കാനുമാണ് തീരുമാനം.

മഴ കുറയുകയും അൾട്രാവയലറ്റ് വികിരണത്തോത് ഉയരുകയും ചെയ്തതോടെ പകൽച്ചൂടും കൂടി. മൺസൂൺ സീസൺ മുക്കാലും കഴിയുമ്പോൾ സംസ്ഥാനത്ത് സാധാരണയേക്കാൾ 47 ശതമാനം കുറവ് മഴയാണ് കിട്ടിയത്. ഇനി കാര്യമായ മഴയ്ക്ക് ഈ സീസണിൽ സാധ്യതയുമില്ല. മഴക്കുറവാണ് താപനില ഉയരാന്‍ കാരണം. ഒപ്പം അൾട്രാവയലറ്റ് വികിരണതോതും അപകടനിലയിലാണ്. ഇന്നലെ 12 ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽ പകൽച്ചൂട് സാധാരണയേക്കാൾ കൂടുതൽ രേഖപ്പെടുത്തി. എ.ഡബ്ല്യു.എസ് കണക്ക് പ്രകാരം കഴിഞ്ഞ ദിവസം ചൂണ്ടിയിൽ 38.3 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. എൽനിനോ സാഹചര്യം കടുത്താല്‍ സ്ഥിതി ഇനിയും ഗുരുതരമാകും. അടുത്ത വേനൽക്കാലം മുന്നിൽക്കണ്ടുള്ള മുൻകരുതൽ ഓരോരുത്തരും സ്വീകരിക്കണമെന്നാണ് ദുരന്ത നിവാരണ വിദഗ്ധർ ഓർമിപ്പിക്കുന്നു.

അതേസമയം വരുന്ന അഞ്ച് ദിവസം ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. 

Comments

COMMENTS

error: Content is protected !!