കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അധിക വിഭവ സമാഹരണത്തിനായി ധനവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അധിക വിഭവ സമാഹരണത്തിനായി ധനവകുപ്പ്. ഇതിനായി വിദ​ഗ്ധ സമിതിയെ നിയോ​ഗിച്ചുക്കൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറങ്ങി. സംസ്ഥാന ധനമന്ത്രിയുടെ അധ്യക്ഷതയിൽ 14 അംഗ സമിതിയെ രൂപീകരിച്ചു. ഇതിൽ ദേശീയ തലത്തിലെ വിദ​ഗ്ധരെയും ഭാഗമാക്കിയിട്ടുണ്ട്. ജിഎസ്ടി നടപ്പിലാക്കിയ ശേഷം അധിക വിഭവ സമാഹരണത്തിനുള്ള മാര്‍ഗങ്ങൾ കുറവാണ്.

സാമൂഹിക മേഖലകളില്‍ ചിലവ് കൂടുതലാണെന്നും 2024-25 ബജറ്റിനായി അധിക വിഭവ സമാഹരണത്തിന് നൂതന മാര്‍ഗം കണ്ടെത്തണമെന്നും സർക്കാർ ഉത്തരവില്‍ പറയുന്നു. അധിക വിഭവത്തിനായി എവിടെ നിന്ന് വരുമാനം കണ്ടെത്താമെന്നത് സംബന്ധിച്ച് സമിതി റിപ്പോർട്ട് നൽകും. സാമ്പത്തിക പ്രതിസന്ധിയില്‍ വലയുകയാണ് സംസ്ഥാനത്തെ വികസന പദ്ധതികള്‍. 2024ലേക്ക് കടന്നിട്ടും പദ്ധതി ചെലവ് പകുതി പോലും പിന്നിടാന്‍ കഴിഞ്ഞിട്ടില്ല. ലൈഫ് പദ്ധതി പൂര്‍ണമായും സ്തംഭിച്ചു.

കടമെടുപ്പ് സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഈ സാമ്പത്തിക വര്‍ഷം 6000 കോടി കടമെടുക്കാന്‍ സംസ്ഥാനത്തിന് അവകാശമുണ്ടെങ്കിലും കേന്ദ്രത്തിന്റെ അനുമതി ലഭിച്ചിട്ടില്ല. ഇതിനായി രണ്ടു മാസം മുമ്പ് സംസ്ഥാനം കത്തു നല്‍കിയിരുന്നു. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ വലയുകയാണ് സംസ്ഥാനത്തെ വികസന പദ്ധതികള്‍. 52 ഭരണവകുപ്പുകളിലായി 230 നിര്‍വഹണ ഏജന്‍സികളും 1034 തദ്ദേശഭരണ സ്ഥാപനങ്ങളും നടപ്പാക്കുന്ന പദ്ധതികളുടെ ചെലവ് 2024ലേക്ക് കടന്നിട്ടും പകുതി പോലും എത്തിയില്ല.

Comments
error: Content is protected !!