സംസ്ഥാനത്ത് 17 ന് ഹർത്താൽ

സംസ്ഥാനത്ത് ഈ മാസം പതിനേഴിന് ഹർത്താൽ. കേന്ദ്രസർക്കാരിന്റെ പൗരത്വ ഭേദഗതി ബിൽ, ദേശീയ പൗരത്വ പട്ടിക എന്നിവയിൽ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. മുപ്പതിൽ അധികം സംഘടനകളടങ്ങിയ സംയുക്ത സമിതിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.
എസ്ഡിപിഐ, വെൽഫെയർപാർട്ടി, ഡിഎച്ച്ആർഎം എന്നീ പാർട്ടികൾ ഹർത്താലിന് പിന്തുണ അറിയിച്ചു.

 

അതിനിടെ അസമിൽ പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭത്തിന് നേരെ സിആർപിഎഫ് നടത്തിയ വെടിവയ്പിൽ മൂന്ന് പേർ മരിച്ചു. കൊല്ലപ്പെട്ടവരിൽ ഒരാൾ ധിപഞ്ചൻ ദാസ് എന്ന യുവാവാണെന്ന് തിരിച്ചറിഞ്ഞു. നിരോധനാജ്ഞ ലംഘിച്ച് തെരുവിലിറങ്ങിയവർക്ക് നേരെയാണ് വെടിവയ്പുണ്ടായത്. നിരവധി പ്രക്ഷോഭകർക്ക് പരുക്കേറ്റിട്ടുണ്ട്. ബിജെപി എംഎൽഎ ബിനോദ് ഹസാരികയുടെ വീടിന് പ്രക്ഷോഭകർ തീവച്ചു.

 

കഴിഞ്ഞ ദിവസം കേന്ദ്ര സഹമന്ത്രിയുടെ വീടിന് നേരെ അക്രമം നടത്തിയ പ്രതിഷേധക്കാർക്ക് നേരെയുണ്ടായ വെടിവയ്പിൽ എട്ട് പേർക്ക് പരുക്കേറ്റിരുന്നു. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്. ഇതേതുടർന്ന് കർഫ്യൂ ഏർപ്പെടുത്തിയെങ്കിലും നിരവധി പേർ ഇന്നും പ്രതിഷേധവുമായി തെരുവിലിറങ്ങുകയായിരുന്നു.
Comments

COMMENTS

error: Content is protected !!