സൌദി വിമാന വിലക്ക്. ഹജ്ജ് യാത്രയിലും ആശങ്ക

പതിനൊന്ന് രാജ്യങ്ങളിലേക്കുള്ള യാത്രാ വിലക്ക് സൗദി പിന്‍വലിച്ചു. ഇന്ത്യിയിലേക്കുള്ള വിലക്ക് തുടരും. ഇന്ത്യ ഉൾപ്പെടെ കോവിഡ് വ്യാപനം ശക്തമായി നിലനിൽക്കുന്ന 9 രാജ്യങ്ങളിലേക്കാണ് വിലക്ക് തുടരുന്നത്. സൌദി അറേബ്യയിലാണ് ഹജ്ജ് കർമ്മം നിർവ്വഹിക്കുന്നത്.  കഴിഞ്ഞതവണ സ്വദേശീയർക്ക് മാത്രമായിരുന്നു പ്രവേശനം. ഇത്തവണയും ഇന്ത്യയിൽ നിന്നുള്ള അപേക്ഷകർക്ക് തീർത്ഥാടനം സാധ്യമാവില്ല എന്ന സാഹചര്യമാണ്.

വിലക്കിൽ നിന്നും വിടുതൽ നൽകിയ രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് ഏഴു ദിവസത്തെ ഹോട്ടല്‍ ക്വാറന്റയ്ന്‍ നിര്‍ബന്ധമാണ്.

യുഎഇക്കുപുറമേ, അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, സ്വീഡന്‍, പോര്‍ച്ചുഗല്‍, സ്വിറ്റ്സര്‍ലാന്‍ഡ്, അയര്‍ലാന്‍ഡ്,  ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് വിമാന വിലക്ക് നീങ്ങിയത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇന്ത്യയുള്‍പ്പെടെ 20 രാജ്യങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദി വിലക്കുമേര്‍പ്പെടുത്തിയത്.

യുഎഇയിലേക്ക് വിലക്ക് നീങ്ങിയെങ്കിലും ഇന്ത്യന്‍ പ്രവാസികള്‍ക്ക് യുഎഇ വഴി വരാനാകില്ല. ഇന്ത്യയില്‍ നിന്നുള്ള വിമാന വിലക്ക് യുഎഇ തുടരുന്നതാണ് കാരണം. വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് സൗദിയിലേക്ക് വരണമെങ്കില്‍ വിലക്കില്ലാത്ത രാജ്യത്ത് 14 ദിവസം ക്വാറന്റയ്നില്‍ കഴിയണം. യുഎഇയും വിലക്കിയതിനെതുടര്‍ന്ന് ബഹ്റൈന്‍ വഴിയായിരുന്നു മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ സൗദിയിലേക്ക് പോയിരുന്നത്.

സന്ദര്‍ശക വിസക്ക് ബഹ്റൈന്‍ വിലക്ക് ഏര്‍പ്പെടുത്തിയതോടെ ആ വഴിയും അടഞ്ഞു. കരമാര്‍ഗം സൗദിയില്‍ പ്രവേശിക്കണമെങ്കില്‍ സൗദി അംഗീകരിച്ച വാക്സിന്‍ എടുത്തവരായിരിക്കണമെന്നാണ് നിബന്ധന.

Comments

COMMENTS

error: Content is protected !!