സ്‌തനാർബുദ മരുന്ന് പേറ്റന്റ് നിയന്ത്രണമില്ലാതെ ഇന്ത്യയിൽ  നിർമിക്കണം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി:സ്‌തനാർബുദത്തിനുള്ള റൈബോസിക്ലിബ് എന്ന മരുന്ന് പേറ്റന്റ് നിയന്ത്രണമില്ലാതെ ഇന്ത്യയിൽ നിർമിക്കണമെന്ന ആവശ്യത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മരുന്ന്‌ ഇന്ത്യയിൽ നിർമിച്ചാൽ വില കുറയ്ക്കാനാകുമെന്ന്‌ ചൂണ്ടിക്കാട്ടി രോഗിയായ റിട്ട. ബാങ്ക് ഉദ്യോഗസ്ഥ ഹർജി നൽകിയിരുന്നു. ഹർജിക്കാരി മരിച്ച സാഹചര്യത്തിലാണ് കോടതി സ്വമേധയാ കേസെടുത്തത്. ഇവരുടെ അഭിഭാഷകനെ അമിക്കസ് ക്യൂറിയായി ജസ്റ്റിസ് വി ജി അരുൺ നിയമിച്ചു. കേന്ദ്രസർക്കാരിന് നിവേദനം നൽകിയിട്ടും നടപടിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. 

സ്‌തനാർബുദ ചികിത്സയ്ക്ക്‌ മാസം 63,480 രൂപ വേണമെന്നും ഇതിൽ 58,140 രൂപ റൈബോസിക്ലിബ് എന്ന മരുന്നിനുമാത്രം ആകുമെന്നും ഹർജിയിൽ പറഞ്ഞു. പേറ്റന്റുള്ളതിനാൽ ഇന്ത്യയിൽ നിർമിക്കാനാകില്ല. എന്നാൽ, നിർബന്ധിത ലൈസൻസ്‌ ഏർപ്പെടുത്തിയാൽ മറ്റ് കമ്പനികൾക്ക് ഇന്ത്യയിൽ മരുന്ന് ഉൽപ്പാദിപ്പിക്കാനാകുമെന്ന്‌ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ വിശദീകരണവും കോടതി തേടിയിരുന്നു.

Comments

COMMENTS

error: Content is protected !!