സ്വപ്നസുരേഷ് ഈ മാസം 15 ന് ഇഡിക്കു മുന്നില്‍ ഹാജരാവും
സ്വർണക്കടത്ത് കേസിൽ മൊഴി രേഖപ്പെടുത്താൻ ഹാജരാകാനാവശ്യപ്പെട്ടുള്ള ഇഡീ നോട്ടീസിൽ സമയം നീട്ടിച്ചോദിച്ച് സ്വപ്നാ സുരേഷ്. ഈ മാസം 15ന് ഹാജരാവാമെന്ന് സ്വപ്ന ഇഡിയെ അറിയിച്ചു. കസ്റ്റഡിയിലിരിക്കെ പുറത്തുവിട്ട ഓഡിയോ സന്ദേശം സംബന്ധിച്ച വെളിപ്പെടുത്തലിലാണ് ഇഡി മൊഴി നൽകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.
നാളെ ഹാജരാകണമെന്നാണ് സ്വപ്നയോട് ഇഡി ആവശ്യപ്പെട്ടിരുന്നത്. പിന്നീട് മാധ്യമപ്രവർത്തകരെ കണ്ട സ്വപ്ന, താൻ പറഞ്ഞ കാര്യങ്ങളൊക്കെ അന്വേഷണ ഉദ്യോഗസ്ഥരോട് വിശദീകരിക്കുമെന്ന് അറിയിച്ചു. എന്നാൽ, ആരോഗ്യപ്രശ്നങ്ങളും വ്യക്തിപരമായ അസൗകര്യങ്ങളും ചൂണ്ടിക്കാട്ടിയാണ് സ്വപ്ന ഇപ്പോൾ സമയം നീട്ടി ചോദിച്ചിരിക്കുന്നത്.
എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് വിളിച്ചത് എന്തിനെന്ന് വ്യക്തമല്ല എന്ന് സ്വപ്ന പറഞ്ഞിരുന്നു. നേരത്തെയുള്ള കേസിന്റെ ഭാഗമാണോ അതോ പുതിയ വെളിപ്പെടുത്തലാണോ കാരണമെന്ന് അറിയില്ല. മാധ്യമങ്ങളിലൂടെയാണ് മൊഴിയെടുക്കും എന്ന വിവരം അറിഞ്ഞത്. താൻ തെറ്റായ ഒന്നും പറഞ്ഞിട്ടില്ല. ശിവശങ്കറിനെയും പുസ്തകത്തെ കുറിച്ചുമാണ് ചോദിക്കുന്നതെങ്കിൽ അറിയുന്നത് എല്ലാം പറയും.
Comments