169 ദിവസത്തിന് ശേഷം എം ശിവശങ്കർ ഇന്ന് പുറത്തിറങ്ങും
കർശന ഉപാധികളോടെ സുപ്രീം കോടതി ബുധനാഴ്ച ഇടക്കാല ജാമ്യം അനുവദിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ഇന്ന് പുറത്തിറങ്ങും. ലൈഫ് മിഷൻ കേസിൽ റിമാന്റിലായി 169 ദിവസത്തിന് ശേഷമാണ് ശിവശങ്കർ പുറത്തിറങ്ങുക.
ജാമ്യം ലഭിച്ചതിന് ശേഷം ഉത്തരവ് കക്കാനാട് ജില്ലാ ജയിലിൽ എത്താതിരുന്നതിനാലാണ് ഇന്നലെ പുറത്തിറങ്ങാൻ കഴിയാതിരുന്നത്. നട്ടെല്ലിന്റെ ശസ്ത്രക്രിയക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കുമുള്ള ചികിത്സയ്ക്കാണ് ജാമ്യം അനുവദിച്ചത്.
വീടിന്റെയും ചികിത്സ നടത്തുന്ന ആശുപത്രിയുടെയും പരിസരം വിട്ട് പുറത്ത് പോകരുതെന്നുള്ള കർശന ഉപധികളോടെയാണ് ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ച് ശിവശങ്കറിന് ജാമ്യം അനുവദിച്ചത്.
ശസ്ത്രക്രിയ ആവശ്യമാണെന്ന എറണാകുളം മെഡിക്കൽ കോളജിന്റെ റിപ്പോർട്ട് കോടതി പരിഗണിച്ചു. ലൈഫ് മിഷൻ കേസിൽ ഫെബ്രുവരി 14 നാണ് ഇഡി ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്.