ബില്‍ക്കിസ് ബാനു കേസിലെ 11 പ്രതികളും ജയിലില്‍ കീഴടങ്ങി

ഗോധ്ര: ബില്‍ക്കിസ് ബാനു കേസിലെ 11 പ്രതികളും ജയിലില്‍ കീഴടങ്ങി. കഴിഞ്ഞ ദിവസം രാത്രി 11.45ഓടെയാണ് ഗോധ്ര സബ് ജയില്‍ അധികൃതര്‍ക്ക് മുന്നില്‍ ബകാഭായ് വോഹാനിയ, ബിപിൻ ചന്ദ്ര ജോഷി, കേസർഭായ് വോഹാനിയ, ഗോവിന്ദ്ഭായ് നായ്, ജസ്വന്ത് നായ്, മിതേഷ് ഭട്ട്, പ്രദീപ് മോർധിയ, രാധേഷ്യാം ഷാ, രാജുഭായ് സോണി, രമേഷ് ചന്ദന, ശൈലേഷ് ഭട്ട് തുടങ്ങിയ  പ്രതികള്‍ കീഴടങ്ങിയത്. രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രതികള്‍ കീഴടങ്ങണമെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളിലാണ് കുറ്റവാളികള്‍ കീഴടങ്ങിയത്.

രണ്ട് വാഹനങ്ങളിലായെത്തിയ പ്രതികള്‍ 11 പേരും കീഴടങ്ങിയതായി പൊലീസ് അറിയിച്ചു. മാതാപിതാക്കളെ പരിചരിക്കല്‍, വിളവെടുപ്പ്, കുടുംബത്തിലെ വിവാഹം എന്നീ കാരണങ്ങള്‍ നിരത്തി കീഴടങ്ങലിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് പ്രതികള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ സുപ്രീം കോടതി ഹര്‍ജി തള്ളുകയായിരുന്നു.
2002ലെ ഗുജറാത്ത് കലാപത്തിനിടെ ഗര്‍ഭിണിയായിരുന്ന ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും മൂന്നര വയസുള്ള മകന്‍ ഉള്‍പ്പെടെ കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തിയെന്നുമായിരുന്നു കേസ്.  ഇതേ തുടര്‍ന്ന് ജീവപര്യന്തം കഠിന തടവാണ് 11 പ്രതികള്‍ക്കും ഗ്രേറ്റര്‍ മുംബൈയിലെ പ്രത്യേക വിചാരണ കോടതി വിധിച്ചത്.
Comments
error: Content is protected !!