‘ഹൃദയ പൂര്‍വ്വം’ ഡിവൈഎഫ്ഐയുടെ അഭിമാന പദ്ധതി; രാഹുൽ മാങ്കൂട്ടത്തിലിന് മറുപടിയുമായി വസീഫ്
തിരുവനന്തപുരം: ‘ഹൃദയപൂർവം’ ഡിവൈഎഫ്‌ഐയുടെ അഭിമാന പദ്ധതിയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഡിവൈഎഫ്ഐയുടെ ‘ഹൃദയപൂർവം’ പദ്ധതിയുടെ മറവിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന പരാമർശത്തിനോട് പ്രതികരിച്ചാണ് വസീഫ് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. വസീഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
പോസ്റ്റിന്റെ പൂർണരൂപം:
`ഹൃദയ പൂര്‍വ്വം ` ഡിവൈഎഫ്ഐ യുടെ അഭിമാന പദ്ധതി,
ഒരു നേരത്തെ ഭക്ഷണത്തെ പോലും `മലിന മനസ്സോടെ` കാണുന്ന വ്യാജ പ്രസിഡന്റുമാരെ ജനം വിലയിരുത്തട്ടെ…
തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ് വ്യാജമായി ഉണ്ടാക്കി പ്രസിഡന്റായവനും,
വീട്ടിൽ നിന്ന് കഞ്ചാവ് പിടിച്ച സംസ്ഥാന സെക്രട്ടറിയും, വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി നിയമന തട്ടിപ്പില്‍ അറസ്റ്റ് ചെയ്യപ്പെട്ട സംസ്ഥാന സെക്രട്ടറിയും, വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി ഹൈക്കോടതിയില്‍ എൻറോൾ ചെയ്യുകയും വില്‍പ്പന നടത്തുകയും ചെയ്തവനും , മോഷണക്കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ടവനും, പോക്സോ കേസിൽ പ്രതിയായവനും നേതാക്കന്മാരായുള്ള യൂത്ത് കോൺഗ്രസിന് ഏഴര വർഷം പോയിട്ട് ഏഴര ദിവസം കേരളത്തിലെ ഏതെങ്കിലും മെഡിക്കൽ കോളേജിലോ, അല്ലെങ്കിൽ ഏതെങ്കിലും ആശുപത്രികളിലോ ആർക്കെങ്കിലുമോ ഭക്ഷണം കൊടുക്കാൻ സാധിക്കുമോ?
കേരളത്തില്‍ അര ലക്ഷത്തോളം പൊതിച്ചോറുകളാണ് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ വീടുകളില്‍ നിന്ന് ശേഖരിച്ച് വിവിധ ആശുപത്രികളില്‍ `ഹൃദയ പൂര്‍വ്വ` ത്തിലൂടെ വിതരണം ചെയ്യുന്നത്.
ഇതിന്റെ മഹത്വം തിരിച്ചറിയാന്‍ വ്യാജ പ്രസിഡന്റിന് കഴിയാത്തത് വയറെരിയുന്നവന്റെ വേദന തിരിച്ചറിയാനാവാത്തത് കൊണ്ടാണ്. ഇതൊന്നും സാധിക്കാത്തവന് മറ്റുള്ളവർ ചെയ്യുന്നത് കാണുമ്പോൾ അനാശാസ്യമായി തോന്നും ,കേരളത്തിലെ ആശുപത്രികളിൽ ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്നതിനെ അനാശാസ്യമായി കാണുന്ന, പി ആർ ഏജൻസികളുടെ പ്രവർത്തനം കൊണ്ട് നേതാവായ വ്യാജ പ്രസിഡന്റിനെ ജനം വിലയിരുത്തട്ടെ…
പാത്തും പതുങ്ങിയും ഇരുന്ന് ക്വട്ടേഷൻ സംഘങ്ങളോട് ജനകീയ നേതാക്കളെ കരിങ്കൊടി കാണിക്കാൻ പറയുന്നത്ര എളുപ്പമല്ല , വീട് വീടാന്തരം കയറിയിറങ്ങി ലക്ഷകണക്കിന് മനുഷ്യരിൽ നിന്ന് പൊതി ചോറുകൾ ശേഖരിച്ച് ആശുപത്രിയിൽ എത്തിക്കുന്നതെന്ന് മനസിലാക്കിക്കൊള്ളൂ വ്യാജ പ്രസിഡന്റേ….