സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേരളം അടിയന്തിരമായി 800 കോടി രൂപ കടമെടുക്കും

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേരളം അടിയന്തിരമായി 800 കോടി രൂപ കടമെടുക്കും. സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 800 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കും. ഇതിനായുള്ള ലേലം ജനുവരി ഒമ്പതിന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. 

എന്നാൽ സംസ്ഥാനത്തെ വികസന പദ്ധതിക്കായുള്ള ഫണ്ടിന്റെ ദൗർലഭ്യം കണക്കിലെടുത്ത് വരാനിരിക്കുന്ന ബജറ്റിൽ മൊത്തം പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കാനും നിർദ്ദേശമുണ്ട്. നികുതി വരുമാനവും കടമെടുപ്പും ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ചാണ് വിവിധ പദ്ധതികളുടെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്.

2023-24 ബജറ്റിലെ മൊത്ത വിഹിതത്തിൽ, 30,370 കോടി രൂപ സംസ്ഥാന പദ്ധതിക്ക് കീഴിലും 8,259.19 കോടി രൂപ സിഎസ്എസും എൻസിഡിസിയും ചേർന്നും വകയിരുത്തിയിരുന്നു. എന്നാൽ, സംസ്ഥാന പദ്ധതി പ്രകാരം 30,370 കോടി രൂപയിൽ 23,000 കോടി രൂപ മാത്രമാണ് സർക്കാരിന് സമാഹരിക്കാൻ കഴിഞ്ഞത്. കേന്ദ്രസഹായം കുറഞ്ഞതും കേരളത്തിന് തിരിച്ചടിയായി.

Comments
error: Content is protected !!