താമരശ്ശേരി ചുരത്തില്‍ അവധി ദിവസങ്ങളിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ അവധി ദിവസങ്ങളിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി. ബദൽപാതയായ പൂഴിത്തോട് പടിഞ്ഞാറത്തറ റോഡ് ഗതാഗതത്തിനായി ഉപയോഗിക്കാൻ എംഎൽഎ തലത്തിൽ യോഗം വിളിക്കാനും തീരുമാനമായി. ഗതാഗതകുരുക്ക് വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടലിനെ തുടർന്നാണ് നടപടി. അവധി ദിവസങ്ങളിലുൾപ്പെടെ താമരശ്ശേരി ചുരത്തിൽ ഗതാഗത കുരുക്ക് മണിക്കൂറുകളോളം നീണ്ടുനിക്കുന്ന പശ്ചാത്തലത്തിലാണ് ജില്ല ഭരണകൂടം ഇടപെട്ടത്.
നേരത്തെ പരിഹാര മാർഗ്ഗങ്ങൾ തീരുമാനിച്ചെങ്കിലും പ്രായോഗികമാക്കുന്നതിൽ പാളിച്ചകളുണ്ടായിരുന്നു. നടപടികൾക്ക് കാലതാമസം വന്നതിൽ മനുഷ്യാവകാശ കമ്മീഷൻ ആശങ്ക അറിയിച്ചതോടെയാണ് പരിഹാരമാർഗ്ഗങ്ങൾ ഊർജ്ജിതമാക്കാൻ കമ്മീഷൻ നിർദ്ദേശം നൽകിയത്. ഏറ്റവുമവസാനം തിങ്കളാഴ്ച പുലർച്ചെ മുതൽ മണിക്കൂറുകൾ നീണ്ട ഗതാഗതകുരുക്ക് ചുരത്തിലുണ്ടായി. ഇതോടെ, നടപടികൾ വേഗത്തിലാക്കാൻ തീരുമാനമെടുത്തു. മൾട്ടി ആക്സിൽ വാഹനങ്ങൾക്കും ടോറസ്, ടിപ്പർ വാഹനങ്ങൾക്കും ശനി, ഞായർ ദിവസങ്ങളിലും അവധി ദിവസങ്ങളിലും ഉച്ചക്ക് മൂന്നു മണി മുതൽ ഒമ്പത് വരെയും തിങ്കളാഴ്ചകളിൽ രാവിലെ ഏഴ് മുതൽ ഒമ്പത് മണി വരെയും നിയന്ത്രണമുണ്ടാകും.