സംസ്ഥാനത്ത് അരിവില വീണ്ടും ഉയരുന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് അരിവില വീണ്ടും ഉയരുന്നു. പൊന്നി, കോല അരി ഇനങ്ങൾക്ക് എട്ടു രൂപയോളമാണ് വർധിച്ചിരിക്കുന്നത്. വില കുറയേണ്ട സീസണായിട്ടും കുറുവ, ജയ അരി ഇനങ്ങളുടെ വില ഉയർന്നു തന്നെ നിൽക്കുകയാണ്. പൊന്നി അരിയുടെ വിലയിൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ
എട്ടു രൂപയോളം വർധിച്ചു.
കോഴിക്കോട് വലിയങ്ങാടിയിലെ മൊത്ത വിപണിയിൽ 47 രൂപ മുതൽ 65 രൂപ വരെയാണ് പൊന്നി അരിയുടെ ഇപ്പോഴത്തെ വില. ചില്ലറ വിപണിയിലെത്തുമ്പോൾ 55 മുതൽ 73 രൂപ വരെയെത്തും. ബി രിയാണിക്കുപയോഗിക്കുന്ന കോല അരിക്കും വില കുതിച്ചുയർന്നു. ഏഴു രൂപയോളമാണ് വർധിച്ചത്. ചില്ലറ വിപണിയിൽ കിലോക്ക് എഴുപത്തിരണ്ട് രൂപയോളമാണ് കോല അരിയുടെ വില. വില കുറയേണ്ട സമയമാണെങ്കിലും ജയ, കുറുവ നൂർജഹാൻ തുടങ്ങിയ ഇനങ്ങൾക്കും വില താഴ്ന്നിട്ടില്ല. ആന്ധ്രകുറുവക്ക് ചില്ലറ വിപണിയിൽ 47 മുതൽ അമ്പത്തിനാലു രൂപ വരെ വിലയുണ്ട്.
കയറ്റുമതി വർധിച്ചതും കർഷകർ കൂടുതൽ വില കിട്ടുന്ന അരി ഇനങ്ങളുടെ കൃഷിയിലേക്ക്
മാറിയതുമൊക്കെയാണ് വില ഉയരാൻ കാരണമായിരിക്കുന്നത്. അന്ധ്ര,തമിഴ്നാട്,പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും അരിയെത്തുന്നത്. ഇവിടങ്ങളിൽ വിളവെടുപ്പ് സീസണാകുന്നതോടെ വില കുറയുമെന്നാണ്പ്രതീക്ഷ.