ലോകബാങ്ക് പ്രതിനിധികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: റീ-ബിൽഡ് കേരള ഇനിഷ്യേറ്റീവ് വഴി നടപ്പാക്കുന്ന റസിലിയൻറ് കേരള പ്രോഗ്രാം ഫോർ റിസൾട്ട്‌സ് സംബന്ധിച്ച് ലോക ബാങ്ക് പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ കോൺഫറൻസ് ഹാളിൽ കൂടിക്കാഴ്ച നടത്തി. ജനുവരി 29 മുതൽ ഫെബ്രുവരി ഒമ്പതു വരെ നടക്കുന്ന ഇടക്കാല അവലോകനത്തിൻ്റെ ഭാഗമായാണ് കൂടിക്കാഴ്ച. പദ്ധതി നിർവ്വഹണത്തിൽ പലയിടത്തും കൈവരിച്ച മികച്ച പുരോഗതിയിൽ സംഘം തൃപ്തി രേഖപ്പെടുത്തുകയും ചില പദ്ധതികളുടെ പൂർത്തീകരണത്തിലെ കാലതാമസം പരിഹരിക്കാനും നിർദേശിച്ചു. കോൾനില കൃഷിയുമായി ബന്ധപ്പെട്ട് കേരളത്തിൽ നടപ്പാക്കുന്ന പദ്ധതി സമാനതകളില്ലാത്തതാണെന്നും വലിയ മുന്നേറ്റം ഇക്കാര്യത്തിൽ ഉണ്ടായെന്നും ലോകബാങ്ക് സംഘം അഭിപ്രായപ്പെട്ടു.

2019-27 കാലയളവിലാണ് റസിലിയൻറ് കേരള പ്രോഗ്രാം ഫോർ റിസൾട്ട്‌സ് (ആർ കെ ഡി പി) വിഭാവനം ചെയ്യുന്ന പദ്ധതികൾ നടപ്പിലാക്കുക. ബജറ്റ് വിഹിതത്തിന് പുറമേ ലോകബാങ്ക്, ജർമൻ ബാങ്ക് തുടങ്ങിയ രാജ്യാന്തര ഏജൻസികളിൽ നിന്ന് ഫണ്ട് സ്വരൂപിച്ചാണ് വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.

യോഗത്തിൽ മന്ത്രിമാരായ കെ എൻ ബാലഗോപാൽ, എം ബി രാജേഷ്, ചീഫ് സെക്രട്ടറി ഡോ. വേണു വി, പദ്ധതിയുമായി ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർ, ലോക ബാങ്ക് പ്രതിനിധികളായ എലിഫ് ഐഹാൻ, ദീപക് സിങ്ങ്, ബാലകൃഷ്ണ മേനോൻ പരമേശ്വരൻ, നട്‌സുകോ കികുടാകെ, വിജയ ശേഖർ കലാവകോണ്ട, എ എഫ് ഡി പ്രതിനിധികളായ ജൂലിയൻ ബോഗ്ലിറ്റോ, ജ്യോതി വിജയൻ നായർ, കെ എഫ് ഡബ്ല്യു പ്രതിനിധികളായ കിരൺ അവധാനുല, രാഹുൽ മൻകോഷ്യ തുടങ്ങിയവർ പങ്കെടുത്തു.

Comments
error: Content is protected !!