KERALA

ശബരിമലയിലെ തിരക്ക് പഠിക്കാന്‍ ഹൈക്കോടതി 12 അംഗ അഭിഭാഷക സംഘത്തെ നിയോഗിച്ചു

ശബരിമല: ശബരിമലയിലെ തിരക്ക് പഠിക്കാന്‍ ഹൈക്കോടതി 12 അംഗ അഭിഭാഷക സംഘത്തെ നിയോഗിച്ചു.  ശബരിമല ദര്‍ശനത്തിന് 18 മണിക്കൂര്‍ വരെ കാത്തുനില്‍ക്കേണ്ടി വരുന്നതായുള്ള ഭക്തരുടെ പരാതിയുടെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി ഇടപെടല്‍.

ശബരിമല തിരക്കുമായി ബന്ധപ്പെട്ട് ശനിയാഴ്ചയാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. തിരക്ക് പരിഹരിക്കുന്നതിന് ഹൈക്കോടതി അന്ന് ചില നിര്‍ദേശങ്ങളും മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ ശബരിമലയില്‍ തിരക്ക് തുടരുന്നതായുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഇന്ന് വീണ്ടും വിഷയം പരിഗണിച്ചത്. ശബരിമലയില്‍ തിരക്ക് ഇപ്പോഴും തുടരുകയാണെന്നാണ് അവിടെ പോയി ദര്‍ശനം നടത്തി തിരിച്ചുവന്ന അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചത്.

ക്യൂ കോപ്ലക്‌സില്‍ അടക്കം ഒരു സൗകര്യവും ഒരുക്കിയിട്ടില്ലെന്നും അഭിഭാഷകന്‍ ആരോപിച്ചു. ഇതിന് പിന്നാലെയാണ് തീര്‍ഥാടകരുടെ പരാതി പഠിക്കാനായി 12 അംഗ അഭിഭാഷക സംഘത്തെ നിയോഗിക്കാന്‍ ഹൈക്കോടതി തീരുമാനിച്ചത്.  കഴിഞ്ഞ വര്‍ഷത്തെയും ഈ വര്‍ഷത്തെയും തിരക്ക് തമ്മില്‍ ഹൈക്കോടതി താരതമ്യപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞവര്‍ഷം ഭക്തര്‍ക്ക് ഇത്രനേരം ദര്‍ശനത്തിനായി കാത്തുനില്‍ക്കേണ്ടി വന്നിട്ടില്ലെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. ബുക്കിങ്ങ് ഇല്ലാതെ ദിവസവും 5000 മുതല്‍ 10000 പേര്‍ വരെ ദര്‍ശനം നടത്തുന്നതായും കോടതി ചൂണ്ടിക്കാട്ടി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button