ആറ്‌ പേര്‍ക്ക് പുതുജന്മം നല്‍കി ആല്‍ബിന്‍ പോള്‍ യാത്രയായി; മാതൃകയായി സംസ്ഥാനം കടന്ന അവയവദാനം

 

ഒരു കുടുംബത്തിന്റെ വലിയ പ്രതീക്ഷയായിരുന്ന തൃശൂര്‍ ചായ്‌പ്പാന്‍കുഴി രണ്ടുകൈ തട്ടകത്ത് ഹൗസ് സ്വദേശി ആല്‍ബിന്‍ പോള്‍ (30) ഇനി 6 പേരിലൂടെ ജീവിക്കും. മസ്‌തിഷ്‌ക മരണമടഞ്ഞ ആല്‍ബിന്‍ പോളിന്റെ ഹൃദയം, കരള്‍, രണ്ട്‌ വൃക്കകള്‍, രണ്ട്‌ നേത്രപടലം എന്നിവയാണ് ദാനം ചെയ്‌തത്. കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെഎന്‍ഒഎസ്) വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്. ഏറെ വിഷമഘട്ടത്തിലും അവയവദാനത്തിന് മുന്നോട്ടുവന്ന കുടുംബാംഗങ്ങളെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രകീര്‍ത്തിച്ചു. മറ്റുള്ളവരിലൂടെ ആല്‍ബിന്‍ പോള്‍ ജീവിക്കുമെന്നും മന്ത്രി പറഞ്ഞു.

ആല്‍ബിന്‍ പോളും സഹോദരന്‍ സെബിന്‍ പൗലോസും കൂടി ഈ മാസം 18ന് രാവിലെ 3.15ന് നെടുമ്പാശേരി എയര്‍പോട്ടില്‍ ബന്ധുവിനെ യാത്രയാക്കി മടങ്ങി വരവെ അവര്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇവരെ തൊട്ടടത്തുള്ള അങ്കമാലി അപ്പോളോ ആശുപത്രിയില്‍ എത്തിച്ചു. സഹോദരന്‍ ആശുപത്രി വിട്ടെങ്കിലും ആല്‍ബിന്റെ അവസ്ഥ ഗുരുതരമായി കഴിഞ്ഞ ദിവസം മസ്‌തിഷ്‌ക മരണമടയുകയായിരുന്നു. തുടർന്ന്‌ അവയവദാനത്തിന്റെ മഹത്വമറിയാവുന്ന പിതാവ് പൗലോസ് അവയവദാനത്തിന് സമ്മതം അറിയിക്കുകയായിരുന്നു.

ഗള്‍ഫിലായിരുന്ന ആല്‍ബിന്‍ പോള്‍ ജോലി നഷ്‌ട‌പ്പെട്ട് നാട്ടിലെത്തിയ ശേഷം എസ് സി ടി ഫെഡറേഷനില്‍ താത്ക്കാലിക ജീവനക്കാരനായിരുന്നു. രണ്ട്‌ വര്‍ഷം മുമ്പാണ്‌ വിവാഹിതനായത്‌. ഭാര്യ എയ്ഞ്ചല്‍. ഇവര്‍ക്ക്‌ 4 മാസം പ്രായമായ കുഞ്ഞുമുണ്ട്. മാതാവ് ബീന.

സംസ്ഥാനത്ത് അവയവ ദാനത്തിനായി രജിസ്റ്റര്‍ ചെയ്‌ത‌വരില്‍ ആല്‍ബിന്‍ പോളിന്റെ ഹൃദയവുമായി ചേര്‍ച്ചയില്ലാത്തതിനാല്‍ സംസ്ഥാനം ദേശീയ അവയദാന ഓഗനൈസേഷനെ (NOTTO) വിവരം അറിയിക്കുകയും റീജിയണല്‍ ഓര്‍ഗണ്‍ ആന്റ് ടിഷ്യു ട്രാന്‍സ്‌പ്ലാന്‌റേഷന്‍ ഓഗനൈസേഷന്റെ (ROTTO) സഹായത്തോടെ ചെന്നൈയിലെ റെല ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്ക് ഹൃദയം അനുവദിക്കുകയുമായിരുന്നു. വിമാന മാര്‍ഗമാണ് ചെന്നൈയിലേക്ക് ഹൃദയം കൊണ്ട് പോകുന്നത്. ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗിക്ക്‌ നല്‍കും.

Comments

COMMENTS

error: Content is protected !!