പീരുമേട് കസ്റ്റഡി മരണം: ഉദ്യോഗസ്ഥരുടെ പങ്ക് പരിശോധിക്കും, കുറ്റക്കാരെ സംരക്ഷിക്കില്ല- ഡിജിപി

തിരുവനന്തപുരം/ഇടുക്കി: പീരുമേട് കസ്റ്റഡി മരണത്തില്‍ കുറ്റം ചെയ്തിട്ടുള്ള ആരെയും സംരക്ഷിക്കില്ലെന്ന് ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ.

 

പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്ന് പ്രത്യേകം പരിശോധിക്കുമെന്നും ആവശ്യമെങ്കില്‍ പ്രോസിക്യൂഷന്‍ നടപടിയുമായി മുന്നോട്ടുപോകുമെന്നും ഡി.ജി.പി. വ്യക്തമാക്കി. കസ്റ്റഡി മരണത്തില്‍ 15 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

 

അതിനിടെ, സാമ്പത്തിക തട്ടിപ്പ് കേസില്‍ പിടിയിലായ രാജ്കുമാറിനെ ജയിലില്‍ എത്തിച്ചത് സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നെന്ന് ജയില്‍ സൂപ്രണ്ട് ജി. അനില്‍കുമാര്‍ മാതൃഭൂമി ന്യൂസിനോട് വെളിപ്പെടുത്തി. രണ്ടുകാലുകളും നീരുവെച്ചു വീങ്ങിയിരുന്നതായും പോലീസുകാര്‍ താങ്ങിയെടുത്താണ് രാജ്കുമാറിനെ ജയിലില്‍ കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിയെ ഈ നിലയില്‍ ജയിലില്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചിട്ടും അത് വകവെയ്ക്കാതെ പോലീസുകാര്‍ മടങ്ങിയെന്നും ജയില്‍ സൂപ്രണ്ട് വ്യക്തമാക്കി.
Comments

COMMENTS

error: Content is protected !!