ബാലുശ്ശേരിയിൽ 13-കാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
ബാലുശ്ശേരയിൽ 13-കാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കാസർകോട് കീക്കാൻ മാലിക്കയിൽ റഫീക്ക് ഹുസൈ (33)നാണ് പിടിയിലായത്.
ഓഗസ്റ്റ് 30-നാണ് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തി കാസർകോട്ടേക്ക് കൊണ്ടുപോയത്. കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെത്തുടർന്ന് രണ്ടുദിവസത്തിനുശേഷം ഇയാൾ പിടിയിലാവുകയായിരുന്നു.
എന്നാൽ, കൂടുതൽ അന്വേഷണം നടത്താതെ തട്ടിക്കൊണ്ടുപോയെന്ന വകുപ്പ് മാത്രം ചേർത്ത് കേസെടുത്ത് പോലീസ് സ്റ്റേഷൻ ജാമ്യം നൽകി ഇയാളെ വിട്ടയക്കുകയും ചെയ്തിരുന്നു. ഭയംകാരണം പോലീസിനോട് പീഡനത്തെക്കുറിച്ച് പരാതി പറയാതിരുന്ന കുട്ടി പിന്നീട് വീട്ടുകാരോടാണ് താൻ നേരിട്ട ക്രൂരപീഡനങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്.
ഇതേത്തുടർന്ന് ബാലുശ്ശേരിയിലെ പെണ്ണകം വനിതാക്കൂട്ടായ്മ അംഗങ്ങളെ സമീപിച്ച ബന്ധുക്കൾ ഇവർ വഴി ചൈൽഡ് ലൈനിൽ പരാതിനൽകുകയായിരുന്നു. തുടർന്ന് പോലീസെത്തി കുട്ടിയുടെ മൊഴിയെടുത്തെങ്കിലും അറസ്റ്റ് വൈകി. ചൈൽഡ് ലൈൻ പ്രവർത്തകരുടെ നിരന്തര ഇടപെടലിനെത്തുടർന്ന് സംഭവം നടന്ന് 50 ദിവസം പിന്നിട്ടിട്ടാണ് പ്രതി പിടിയിലായത്. ബാലുശ്ശേരി എസ് ഐയായ കെ റഫീക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചൊവ്വാഴ്ച ഉച്ചയോടെയാണ് കോഴിക്കോട് ബീച്ചിൽനിന്ന് റഫീക്ക് ഹുസൈനെ കസ്റ്റഡിയിലെടുത്തത്. സീനിയർ സിവിൽ പോലീസ് ഓഫീസർ കരീം, ഗോകുൽ രാജ് എന്നിവരുമുണ്ടായിരുന്നു.