മന്ത്രി വീണ ജോ‍ർജിന്റെ അശ്ലീല വീഡിയോ നിർമിക്കാൻ സ്ഥാപനത്തിലെ ജീവനക്കാരിയെ പ്രേരിപ്പിച്ചു; ക്രൈം നന്ദകുമാർ അറസ്റ്റിൽ

 

കൊച്ചി:ക്രൈം നന്ദകുമാറിനെ കൊച്ചിയിൽ വച്ച് അറസ്റ്റു ചെയ്തു. കാക്കനാട് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. എറണാകുളം എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. മന്ത്രി വീണ ജോ‍ർജിന്റെ അശ്ലീല വീഡിയോ നിർമിക്കാൻ സ്ഥാപനത്തിലെ ജീവനക്കാരിയെ പ്രേരിപ്പിച്ചു എന്ന പരാതിയിലാണ് അറസ്റ്റ്.  ആരോഗ്യമന്ത്രി വീണ ജോ‍ർജിന്റെ അശ്ലീല വീഡിയോ ഉണ്ടാക്കാൻ പ്രേരിപ്പിച്ചു എന്നും നിരസിച്ചപ്പോൾ മാനസികമായി പീഡിപ്പിച്ചുവെന്നുമാണ് യുവതിയുടെ പരാതി. 

നേരത്തെ വീണ ജോ‍ർജിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന്റെ പേരിൽ കാക്കനാട് പൊലീസ് ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. ഫോണിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയെന്നും വോയ‍്‍സ് ക്ലിപ്പ് സാമൂഹിക മാധ്യമം വഴി പ്രചരിപ്പിച്ചു എന്നതുമായിരുന്നു കേസ്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‍ന സുരേഷ് അടുത്തിടെ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ നടത്തിയ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ പി സി ജോർജും നന്ദകുമാറും ആണെന്ന് ആരോപണം ഉയർന്നിരുന്നു. നന്ദകുമാർ ഇത് നിഷേധിച്ചെങ്കിലും സ്വപ്‍നയെയും ക്രൈം നന്ദകുമാറിനെയും കൊച്ചിയിൽ വച്ച് കണ്ടതായി  പി സി ജോ‍ർജ് സ്ഥിരീകരിച്ചിരുന്നു. ഇക്കാര്യത്തിൽ സോളാർ തട്ടിപ്പുകേസിലെ പ്രതി സരിത എസ്.നായർ സ്വപ്‍നയുടെ വെളിപ്പെടുത്തൽ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മൊഴിയും നൽകി.

ക്രൈം നന്ദകുമാറും താനും സ്വപ്‍നയും കൊച്ചിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നാണ് ജനപക്ഷം നേതാവ് പി സി ജോർജ് പറഞ്ഞത്. കൊച്ചി പിഡബ്ള്യുഡി റസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. സമീപ ദിവസങ്ങളിലാണ് ഈ കൂടിക്കാഴ്ച നടന്നതെന്നും തീയതി കൃത്യമായി ഓർക്കുന്നില്ലെന്നും പി സി ജോർജ് പറഞ്ഞു. അഞ്ച് മിനിട്ട് മാത്രമാണ് കൂടിക്കാഴ്ച നീണ്ടത്. എന്നാൽ ഇത് ഗൂഢാലോചനയുടെ ഭാഗമായിരുന്നില്ല എന്നും ജോ‍ർജ് വ്യക്തമാക്കിയിരുന്നു. 

Comments
error: Content is protected !!