മിത്ര 181 നമ്പറിൽ സ്ത്രീകളുടെയും കുട്ടികളുടേതുമായി വന്നത് രണ്ട് ലക്ഷം കാൾസ്
വനിതാ ഹെൽപ് ലൈനായ മിത്ര 181 ൽ ഇതുവരെ ലഭിച്ചത് രണ്ട് ലക്ഷത്തോളം കോളുകൾ . അവയില്‍ 90,000 കോളുകളിൽ സേവനം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ.
സ്ത്രീ സുരക്ഷയും ക്ഷേമവും ലക്ഷ്യമാക്കി 2017 മാർച്ചിൽ ആരംഭിച്ച പദ്ധതിയാണ് മിത്ര 181 വനിതാ ഹെല്‍പ് ലൈന്‍. വനിത ശിശുവികസന വകുപ്പിൻ്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ വനിതാ വികസന കോര്‍പ്പറേഷനാണ് 24 മണിക്കൂറും സേവനം ലഭ്യമാകുന്ന എമര്‍ജന്‍സി ഹെല്‍പ് ലൈന്‍ സംവിധാനം ഏകേപിപ്പിക്കുന്നത്.
സംസ്ഥാനത്തെ പ്രധാന ഹോസ്പിറ്റലുകൾ, പൊലീസ് സ്‌റ്റേഷന്‍, ആംബുലന്‍സ് സര്‍വീസ് എന്നിവ ഉൾപ്പെടെ സേവനങ്ങളും 181 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടുമ്പോള്‍ ലഭ്യമാവും. നിയമം, സോഷ്യല്‍ വര്‍ക്ക് എന്നിവയില്‍ പ്രൊഫഷണല്‍ യോഗ്യതയുള്ള വനിതകളാണ് കണ്‍ട്രോള്‍ റൂമിൽ.
വിളിക്കുന്നവരില്‍ ആവശ്യമുള്ളവര്‍ക്ക് കൗണ്‍സലിങ്, കൂടാതെ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ പോലീസ്, ആംബുലന്‍സ്, ആശുപത്രി, നിയമ സഹായം ഉള്‍പ്പെടെയുള്ള സേവനങ്ങളും ലഭ്യമാക്കുന്നു.
സ്വീകരിക്കപ്പെടുന്ന ഓരോ കോളിലും പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും കൃത്യമായ പരിഹാരം ലഭിക്കുന്നത് വരെ ഫോളോഅപ്പ് ചെയ്യുകയും നീതി ലഭിച്ചു എന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്നതാണ് മിത്രയുടെ പ്രവര്‍ത്തന രീതി എന്ന് മുഖ്യമന്ത്രി പറഞ്ഞു. മിത്ര 181 പൂര്‍ണമായും ഫലപ്രാപ്തിയിലെത്തിച്ച 60,000 കേസുകളില്‍ 20,000 ത്തോളം കേസുകള്‍ ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ടതാണ്.