11 പേർക്ക് രോഗ ലക്ഷണം. 54 പേർ ഹൈ റിസ്ക് വിഭാഗത്തിൽ

നിപ ബാധിച്ച് മരിച്ച പന്ത്രണ്ടുകാരന്റെ സമ്പർക്കപട്ടികയിൽ മൊത്തം  251 പേർ ഉൾപ്പെട്ടതായി ആരോഗ്യ മന്ത്രി വീണ ജോർജ്. ഇവരിൽ 38 പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിലാണെന്നും 11 പേർക്ക് രോഗ ലക്ഷണങ്ങളുണ്ടെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

രോഗലക്ഷണമുള്ള 11 പേരിൽ എട്ടു പേരുടെ ശ്രവസാംപിളുകൾ പൂണെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളയിലേക്ക് പരിശോധനയ്ക്ക് അയച്ചതായി മന്ത്രി പറഞ്ഞു. സമ്പർക്കപ്പട്ടികയിലുള്ള 251 പേരിൽ 129 പേർ ആരോഗ്യ പ്രവർത്തകരാണ്. 30 ആരോഗ്യ പ്രവർത്തകർ അടക്കം 54 പേർ ഹൈ റിസ്ക് വിഭാഗത്തിലുണ്ടെന്നും മന്ത്രി പറഞ്ഞു. രോഗലക്ഷണങ്ങൾ കാണിച്ചവരുടെ ആരോഗ്യനില സ്ഥിരതയോടെ തുടരുന്നുണ്ട്. ആർക്കും രോഗ ലക്ഷണം വർധിച്ചിട്ടില്ല.

തിങ്കളാഴ്ച രാത്രിയോടെ മെഡിക്കൽ കോളേജിൽ സാംപിളുകൾ പരിശോധിക്കുന്നതിനുള്ള സംവിധാനം സജ്ജമാവും. നിപ സ്ഥിരീകരിക്കുന്നതിനുള്ള ട്രൂനാറ്റ്, ആർടിപിസിആർ എന്നീ രണ്ട് ടെസ്റ്റും ഇതോടെ കോഴിക്കോട്ടു തന്നെ നടത്താനാവും.

രോഗലക്ഷണമുള്ള 11 പേരിൽ എട്ടു പേരുടെ സാമ്പിൾ പുണെ എൻഐവിയിലേക്ക് അയച്ചു.  സാംപിൾ അയക്കാത്ത ബാക്കിയുള്ള മൂന്ന് പേരുടെ പരിശോധന കോഴിക്കോട് തന്നെ നടത്തും.

നിപ ബാധയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് താലൂക്കിൽ രണ്ടു ദിവസത്തെ കോവിഡ് വാക്സിനേഷൻ നിർത്തിവയ്ക്കാൻ തീരുമാനിച്ചു. കോവിഡ് ലക്ഷണങ്ങളുള്ളവർക്ക് ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ട് പരിശോധന നടത്താം.

മരിച്ച കുട്ടിയുടെ വീട്ടുപരിസരത്തെ റമ്പുട്ടാൻ പഴങ്ങളുടെ സാംപിളുകൾ അടക്കമുള്ള വിവരങ്ങൾ ശേഖരിച്ചതായും മന്ത്രി അറിയിച്ചു.

മൃഗസംരക്ഷണ വകുപ്പ് സംഘം കുട്ടിയുടെ വീടും പരിസരവും സന്ദർശിച്ചു. വീട്ടുപരിസരത്ത് രണ്ട് റമ്പുട്ടാൻ മരങ്ങളുണ്ടെന്ന് കണ്ടെത്തി. അതിൽനിന്നുള്ള പക്ഷികളോ വവ്വാലോ പാതി കഴിച്ച റമ്പുട്ടാൻ സാംപിളുകൾ ശേഖരിച്ചു. പ്രദേശത്തെ പുഴയ്ക്കു സമീപം വവ്വാലുകളുടെ ആവാസ വ്യവസ്ഥ കണ്ടെത്തി. വീട്ടിലെ ആടിന്റെ ശ്രവങ്ങളുടെ സാംപിളുകളും ശേഖരിച്ചു,” മന്ത്രി പറഞ്ഞു.

333 ആരോഗ്യ പ്രവർത്തകർക്ക് കോഴിക്കോട് ജില്ലയിൽ പരിശീലനം നൽകി. സംസ്ഥാനത്ത് നിപ സെല്ലുകൾ തുടങ്ങി. മരിച്ച കുട്ടിയുടെ വീടിന് സമീപമുള്ള മൂന്ന് കിലോമീറ്റർ പരിധിയിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇൻസ്റ്റിറ്റ്യൂഷണൽ മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ട്.

Comments

COMMENTS

error: Content is protected !!