ഭാരത് സ്റ്റേജ് നാല് വാഹനങ്ങളുടെ പുകപരിശോധന കാലാവധി ഒരു വർഷമാക്കി സർക്കാർ ഉത്തരവിറക്കി

തിരുവനന്തപുരം: ഭാരത് സ്റ്റേജ് നാല് (ബി എസ് 4) ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ പുകപരിശോധനാ കാലാവധി ഒരു വർഷമാക്കി സർക്കാർ ഉത്തരവിറക്കി. ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് നടപടി. പുകപരിശോധനാ കേന്ദ്രം നടത്തിപ്പുകാരുടെ നിവേദനം പരിഗണിച്ച് 2022 ഓഗസ്റ്റിൽ അന്നത്തെ മന്ത്രി ആന്റണി രാജു നേരിട്ടാണ് പുകപരിശോധനാ സർട്ടിഫിക്കറ്റ് കാലാവധി ആറുമാസമാക്കിയത്.

കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം ബി എസ് ഫോർ വാഹനങ്ങളുടെ പുകപരിശോധയ്ക്ക് ഒരുവർഷത്തെ സാധുതയുണ്ടെന്ന് ഗതാഗത സെക്രട്ടറി ബിജുപ്രഭാകറും ട്രാൻസ്‌പോർട്ട് കമ്മിഷണർ എസ് ശ്രീജിത്തും റിപ്പോർട്ട് നൽകിയിരുന്നു. കാലാവധി കുറയ്ക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. ഇത് അവഗണിച്ചാണ് ആന്റണി രാജു തീരുമാനമെടുത്തത്.
പുകപരിശോധാകേന്ദ്ര നടത്തിപ്പുകാർ നൽകിയ നിവേദനം പരിഗണിച്ചാണ് മന്ത്രിയുടെ നടപടിയെന്ന് വിവരാവകാശ നിയമപ്രകാരം ഗതാഗതവകുപ്പ് പുറത്തുവിട്ട രേഖകൾ വ്യക്തമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സർക്കാർ തീരുമാനം ചോദ്യംചെയ്ത് ഹൈക്കോടതിയിൽ ഹർജിയെത്തിയത്.

 

Comments
error: Content is protected !!