വൈദ്യുതിനിരക്ക് കൂട്ടി; വീട്ടാവശ്യത്തിനുള്ള വൈദ്യുതിക്ക് 11.4 % വർധന

തിരുവനന്തപുരം ∙ സംസ്ഥാനത്തു വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി. വീട്ടാവശ്യത്തിനുള്ള വൈദ്യുതിക്ക് 11.4 % ആണു വർധന; യൂണിറ്റിന് 25 – 40 പൈസ വരെ. മാസം 50 യൂണിറ്റ് വരെയുള്ള നിരക്ക് ഒരു യൂണിറ്റിന് 2.90 രൂപയായിരുന്നത് 3.15 രൂപയായി; 51–100 യൂണിറ്റിന് 3.40 രൂപയായിരുന്നത് 3.70 രൂപയും.

 

മാസം 50 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് 18 രൂപയും 500 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് 250 രൂപയും കൂടും. ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവനുസരിച്ച് ഫിക്സഡ് ചാർജ് 5 രൂപ മുതൽ 145 രൂപ വരെ കൂട്ടി. വൈദ്യുതി റഗുലേറ്ററി കമ്മിഷൻ നിശ്ചയിച്ച വർധന ഇന്നലെ നിലവിൽ വന്നു. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളെ ഒഴിവാക്കി.

 

വ്യവസായ ഉപയോക്താക്കളിൽ ലോ ടെൻഷൻ വിഭാഗത്തിന് 5.7 %, ഹൈ ടെൻഷൻ വിഭാഗത്തിന് 6.1 %, കൊമേഴ്സ്യൽ വിഭാഗത്തിന് 3.3 % എന്നിങ്ങനെ നിരക്കു കൂട്ടി. ഗാർഹിക ഉപയോക്താക്കളടക്കം എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തുമ്പോൾ ശരാശരി നിരക്കു വർധന 6.8 %.
നിരക്കു കൂട്ടാൻ മാർച്ചിൽ തന്നെ തീരുമാനമെടുത്തിരുന്നെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സർക്കാർ നിർദേശപ്രകാരം നീട്ടിവയ്ക്കുകയായിരുന്നു. ഇതിനു മുൻപ് 2017 ൽ 5 ശതമാനമായിരുന്നു വർധന. നിരക്കു വർധനയിലൂടെ കെഎസ്ഇബിക്ക് വർഷം 900 കോടി രൂപ അധിക വരുമാനം ലഭിക്കും. അധികവരുമാനവും കെഎസ്ഇബിയുടെ കാര്യക്ഷമതയും വരുന്ന നവംബറിൽ പരിശോധിച്ച് ആവശ്യമെങ്കിൽ നിരക്കുകൾ പുനർനിർണയിക്കുമെന്നു കമ്മിഷൻ പറഞ്ഞു.
1000 വാട്ട് വരെ കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവരുമായ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഗാർഹിക ഉപയോക്താക്കളെയാണു നിരക്കുവർധനയിൽ നിന്ന് ഒഴിവാക്കിയത്. ഇവർക്കുള്ള നിരക്ക് യൂണിറ്റിന് 1.50 രൂപയായി തുടരും.
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള 1000 വാട്ട് വരെ കണക്ടഡ് ലോഡുള്ള കുടുംബങ്ങളിൽ കാൻസർ രോഗികളോ ഭിന്നശേഷിക്കാരോ ഉണ്ടെങ്കിൽ 1.50 രൂപ നിരക്കിൽ മാസം 100 യൂണിറ്റ് വരെ ഉപയോഗിക്കാം. എൻഡോസൾഫാൻ ദുരിത ബാധിതർക്ക് 1.50 രൂപ നിരക്കിൽ മാസം 150 യൂണിറ്റ് ഉപയോഗിക്കാം.
Comments

COMMENTS

error: Content is protected !!